കൂപമാണ്ഡൂക്യം

പൊട്ടകിണറ്റിലെ ചൊറിത്തവളയുടെ സാഗരസ്വപ്നങ്ങൾ, ആകാശവിമർശങ്ങൾ, അരയന്നപ്രണയങ്ങൾ…

അന്ധവിചാരം

അടിച്ചമർത്തപ്പെടുന്ന തമിഴന്

രജനീകാന്തിന്റെ സിനിമയും

എനിക്ക് പോർണോഗ്രാഫിയും തന്നവൾ

വിജയിക്കട്ടെ

കന്യാകുമാരിയിലെ ഉദയാസ്തമനങ്ങൾക്കും

ആലപ്പുഴയിലെ നീലക്കായൽ‌പരപ്പിനും

സാധ്യത നൽകുവാനായി

വിദേശികൾക്ക് കണ്ണുകൾ നൽകിയവൾ

വിജയിക്കട്ടെ

സീരിയൽ കണ്ടു തുളുമ്പാൻ കണ്ണീരും

വാർത്ത കണ്ട് യെസെമ്മസ് ടൈപ്പാൻ ഡിസ്പ്ലേയും

അവതാരികയുടെ പഴുത്ത്മുറ്റിയ മാറിടവും

സെവാഗിന്റെ സിക്സറും

സർവോപരി ടെലിവിഷവുമായവൾ

വിജയിക്കട്ടെ

തെരുവുകളിലെ രക്തവും

തരുക്കളുടെ വംശനാശവും

കര ഭക്ഷിക്കുന്ന കടലും

കാണാതിരിക്കാൻ

അടയ്കാ‍നാവുന്ന കൺ‌പോളകളെ സൃഷ്ടിച്ചവൾ

വിജയിക്കട്ടെ

തിരിച്ചറിയപ്പെടാത്ത മാതൃലിപിയായ്

“അവളെ“ തിരിച്ചറിയാനാവുന്ന ദേശി ക്ലിപ്പായ്

ആറ് സഞ്ചികളുള്ള ബോളിവുഡ് കംഗാരുവായി

അവതരിച്ചവൾ

വിജയിക്കട്ടെ

അനന്തമായ ആകാശവും

അവസാനിക്കാത്ത തിരമാലകളും

കാണേണ്ടിവന്നാൽ മിഴിപൂട്ടാൻ

ഉറക്കം നൽകിയവൾ

വിജയിക്കട്ടെ

അങ്ങനെയങ്ങേനെയങ്ങനെ

വിജയിക്കുന്നവൾ എന്നുമെന്നും വിജയിക്കട്ടെ

അത്രതന്നെ…

അവളൂടെ പരാജയം,

എന്റെ ലഹരികളുടെ അവസാ‍നം

ആർക്ക് വേണം?

ഈ മധുശാല ഞാൻ കുടിച്ചു തീർക്കും

എന്റെ പഴുത്ത കരൾ പണയം വയ്ച്ചിട്ടായാലും…

അങ്ങനെയങ്ങേനെയങ്ങനെ

വിജയിക്കുന്നവൾ എന്നുമെന്നും വിജയിക്കട്ടെ

വൈറ്റില*

വരയൻ‌കുതിരവരയിലൂടെ ദേശീയപാതയെ മുറിച്ചു.

തീരത്ത്, ദ്രുതഭക്ഷണശാലയിൽ മസാലവർഷിണിയിൽ കോഴികൾ കൂവുന്നു.

ജീവനുള്ള ഒരാനയുമായി വളരെ വേഗതയൊന്നുമില്ലാത്ത ഒരു വലിയ വാഹനം കടന്ന് പോകുന്നു.

ആരും വില കൊടുത്ത് വാങ്ങാനില്ലാതെ പൊരിച്ച വവ്വാലിറച്ചി വൈദ്യതകമ്പിയിൽ പൊടിയുന്നു.

രക്താന്വേഷികളായ കൊതുകുകൾ താഡനങ്ങളിൽ മരിച്ചു പോകുന്നു.

രക്തസാക്ഷികൾ നൽകുന്ന ഇടവേളകൾ മുതലെടുത്ത് ചില കുത്തച്ചികൾ സൂചിയാഴ്ത്തുന്നു.

ആനയെ ഇറക്കി തിരിച്ചു പോകും വഴി വേഗത്തിലോടുകയായിരുന്ന വലിയ വാഹനം തട്ടിയ പട്ടി കുറച്ച് നേരം കൂടി പിടച്ചിട്ട് ചത്ത് പോകുവാൻ ഓരത്തേക്ക് നിരങ്ങുന്നു.

സർവ്വശക്തരായ കാക്കകളും ഞാനും കൂടിയാണ് ഈ കാഴ്ചകളെല്ലാം കണ്ടത്.

 

 

കാക്കകൾ ചിക്കിപ്പാറി തിന്നുണ്ടായിരുന്നു.

പട്ടി പിടയ്ക്കുന്നുണ്ടായിരുന്നു.

കൊതുകുകൾ കുത്തുന്നുണ്ടായിരുന്നു.

വവ്വാലിറച്ചി പൊടിയുന്നുണ്ടായിരുന്നു.

ആന തടി പിടിക്കുകയായിരുന്നിരിക്കും.

കോഴി കൂവുന്നുണ്ടായിരുന്നു.

വരയൻ‌കുതിരകൾ ആളുകളെ കടത്തിവിടുന്നുണ്ടായിരുന്നു.

 

ഞാനോ

കപ്പലണ്ടി കൊറിക്കുന്നുണ്ടായിരുന്നു.

 

ബാക്കിയെല്ലാവരും തിരക്കിലാണ്,

മടി പിടിച്ച മനുഷ്യരുടെ ലോകം.-

 

 

 

 

 

*വൈറ്റിലയുമായി ഈ വരിക്കൂട്ടത്തിനുള്ള ബന്ധം പൂർണ്ണമായും കെട്ടിച്ചമച്ചതല്ല

കവിത കൊത്തിവച്ച

ചിത്തരോഗാലയത്തിന്റെ

ചിതലരിച്ച വാതിൽ തുറന്ന്

ലൂതയോഗിനികളുടെ

വലയിലുടക്കാതെ

പൊടി നിറഞ്ഞ ഷെൽഫിലെ

ചിരപുരാതനമായ വീഞ്ഞ് കുപ്പിയുമെടുത്ത്

കുപ്പിച്ചില്ലുകൾ തുന്നിചേർത്ത

നരച്ച മെത്തയിലേക്ക്

നിന്നോടൊപ്പം അഴിഞ്ഞുലയുന്ന പ്രാകൃതമാത്ര

ഉന്മാദാത്തിന്റെ തട്ടിൻപുറത്ത്

പത്തായം ഭേദിച്ച പെരുച്ചാഴി, പൂച്ചയുടെ അരമണിയഴിച്ചെടുക്കവെ,

അടിച്ചമർത്തിയ ഒരായിരം ജൈവമോഹങ്ങൾ,

ഗർവ്വിഷ്ഠമായ് അട്ടഹാസങ്ങൾക്കും,

വിധേയത്വത്തോടെ ഞരക്കങ്ങൾക്കു-

മിടയിലൂടെ

നാഗരൂപിയായ് മെല്ലെയിഴഞ്ഞൊരു മകുടി തേടുന്ന ഗാത്രം.

നിന്റെ കണ്ണിണകളുടെ പാതി

നാഭിയിലെ വൈദ്യുതച്ചുഴികളെ ഒറ്റി,

ഉപ്പ് ചേർക്കാതെ മാംസം വിളമ്പി,

ജഗന്നാഥമായൊരു ഓർമ്മയുടെ നനവിൽ

കുഞ്ഞു കുഞ്ഞു മറവികളുടെ പൂക്കാലം,

നമ്രശിരസ്സുകൾക്ക് മുകളിലൊരു താമരമൊട്ടിന്റെ പ്രതീക്ഷയും.

പുണർന്നുണർന്നോരോ കവിതകളായ്

കാതിലും ഉരുവിലും ഉള്ളിലും

എഴുതിയും മായിച്ചും

മായിച്ച് കളഞ്ഞവയെ ഓർത്തെടുക്കാൻ ശ്രമിച്ചും

എല്ലാമെഴുതിയ താള് പോലെ

അരുവി പോലെ

അരികിലരികിലായ് കിരുകിരുക്കാതെ…

ഒടുവിൽ തുലഞ്ഞ് പോയെന്ന് കരുതിയ

സമയാംബരം കുടഞ്ഞെടുത്തണിഞ്ഞ്

കിതപ്പാറും മുമ്പെ മുടിയൊരുവിധം ഒതുക്കി

അരക്കെട്ടരക്കില്ലത്തിലെരിച്ച്

വെളിച്ചത്തിലേക്കോടുമ്പോൾ

നമുക്കിടയിൽ സംഭവിച്ചത്

നാമാതീതമായതെന്തോ എന്നു

മുറിപ്പാടുകൾ നീറി പറയുന്നുവെങ്കിലും…

കന്യാകുമാരി

(ഒരു യാത്രാവശിഷ്ടം)


കളഞ്ഞു കിട്ടിയ ശബ്ദങ്ങളെയെന്റെയപശബ്ദങ്ങളുമായി
സംയോജിപ്പിച്ച് ഒരു ശില്പം
ഒരു തീർക്കുമെന്ന് പറഞ്ഞപ്പോൾ
കടലെനിക്ക് മൂന്ന് വളപ്പാട്ടുകൾ തന്നു.
വെളുപ്പ്.
ചുവപ്പ്.
പച്ച.

തിരുവള്ളുവരുടെ ഈ പ്രതിമ ഒരു വരി പോലും എഴുതിയിട്ടില്ല.

സമുദ്രത്തിനും കരയ്ക്കുമിടയിൽ ഒരു പാറകഷണത്തിൽ
എഴുതിയുയർത്തിയത് കൊണ്ട് മാത്രം
ഈ ഖരവസ്തു
എല്ലാ കവികളേയും കുറിച്ചുള്ള കവിതയായ് പോയിരിക്കുന്നു.

വരി നിന്നും
വള്ളം കേറിയും
തടവുകാരെപ്പോലെ എത്തിയവർ
അവശേഷിച്ച ജീവനെ ഛായപടങ്ങൾ കൊണ്ട് തല്ലിക്കൊല്ലുന്നു.

പുറത്ത് കടലും കാറ്റും പാടുമ്പോൾ
മങ്ങിയ വെളിച്ചത്തിലെ
കൃതൃമപ്രണവം കേൾക്കാൻ അല്പനേരമിരുന്നു.

പുറത്തേതോ കുട്ടിയുടെ ചിരി കേട്ടപ്പോൾ ഇറങ്ങി പോന്നു.

വാക്ക് മൌനത്തിന്റെ വാലാണ്.
മൌനം വാക്കിന്റെ ഉടലോ തലയോ
ഒന്നുമല്ല.
രണ്ടുമല്ല.

നിനക്ക് നൽകേണ്ട ഏറ്റവും മികച്ച സമ്മാനം ഞാൻ തന്നെ
എന്ന വിശ്വാസത്തെ ഉപേക്ഷിച്ചവാനായ്,
ഏതു മുത്തുമാലയിലും കക്കാ കൊണ്ടുണ്ടാക്കിയ കരകൌശലവസ്തുവിലും
കുറ്റം കണ്ടെത്തുന്നു.
വലിയ കിട്ടപ്പോരിലെന്ന് കണ്ട്
വഴിവാണിഭക്കാരൻ ബീഡിയ്ക്ക് തീ കൊടുത്ത് മാറിയിരിക്കുന്നു.

ഞാൻ,
പണവും
പ്രണയവും
അഹങ്കാരവും
ഒരേ അകലം സൂക്ഷിക്കുന്ന ഒരു ബിന്ദുവിൽ
മനുഷ്യനാകുന്നു.

യാത്രകളൊക്കെ വിനോദമാകുന്നതിനു മുമ്പൊരിക്കൽ
ഒരു ചെറുപ്പക്കാരൻ ഈ കടലു നീന്തി
ആ പാറയിൽ പോയിരുന്നു.

പാറയിൽ നിന്നും ആകശത്തിലേക്കൊരു പ്യൂപ്പയുണ്ടായി.
വാക്കിനപ്പുറത്തൊളിച്ചിരിപ്പായി.
ആകാശത്തിലപരിമിത ഗുരുത്വം.

പിന്നീട് പ്യൂപ്പ ഭേദിച്ചയാൾ പറന്ന് പോയി,
കടലുകൾ കടന്ന് പോയി.
ചിറകടിയൊച്ചയോ കാലം കടന്ന് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.

കറുത്ത ഷാളുകൊണ്ട് പുതച്ച് മുഴുത്ത സൂര്യനെയൊളിപ്പിച്ച കുമാരിയുടെ കുസൃതി.
പകരം തിരപ്പൊലിമകൊണ്ട് കെട്ടിപിടിച്ചുമ്മ വച്ച ഒരമ്മയുടെ ലാളനം.

രാത്രിയിൽ കടലിൽ കാലുനനഞ്ഞപ്പോൾ ഒപ്പം നനഞ്ഞെന്ന് പറഞ്ഞവൾക്കൊരുമ്മ.
ആ ഉമ്മ, നിമിഷാർദ്ധങ്ങൾക്കൊണ്ട് മൈലുകൾ താണ്ടി പോകുന്നത് കണ്ട് ഒരുൽക്ക കൂടി നാണിച്ചു പൊലിയുന്നു.

കന്യാകുമാരിയിൽ
പഞ്ചഭൂതങ്ങളൊരുമിച്ചുണരുമ്പോൾ
ആയിരത്തിലൊരിതളെങ്കിലും വിടരുന്നു.

‌-

പ്രണയത്തിന്റെ അപ്രസക്തഭാഗങ്ങൾ

ഡീ,

ശരീരമെന്നാൽ

ഉടുപ്പില്ലായ്മയല്ല

 

എന്റെ പ്രണയത്തിൽ കലർപ്പുണ്ടെങ്കിലും

കാമം ഉളുപ്പില്ലായ്മയല്ല

 

കാളസർപ്പത്തെ കയറെന്ന് വിളിച്ചൂശിയാക്കാം

പക്ഷെ

കയറിൽ ചവിട്ടി നിലവിളിക്കരുത്

എനിക്കൊരു ഉമ്മ തരൂ

 

-ഉമ്മ വയ്ക്കുന്നു-

 

എനിക്ക് ലഭിച്ച ഏറ്റവും മികച്ച

ഉമ്മ

അമ്മയുടെ വകയായിരുന്നു

 

എറ്റവും മികച്ച ഉമ്മയും

ഏറ്റവും മികച്ച പ്രാക്കും സഹോദരങ്ങളാണ്

 

നോക്കെഡീ,

നിന്റെ അശ്രദ്ധ മൂലമാണ്

ഞാൻ

ഇങ്ങനെ പ്രസക്തനാകുന്നത്…

 

നീയെന്തിനാണ് തീവണ്ടിയിലെ എല്ലാ യാത്രക്കാരെയും

ഭയന്നു വിവശരായി നോക്കുന്നത്?

 

ഇനി ഞാനവിടെയെങ്ങും തൊടില്ല

 

-അവൾ എന്നെത്തന്നെ ശ്രദ്ധിച്ചു തുടങ്ങിയതിനാൽ…

നന്നാവാനുള്ള ശ്രമം അഥവാ സുരഭിലസുന്ദരസ്വപ്നങ്ങളുടെ കൂതറവൽക്കരണം

സ്വപ്നം മാനവചിത്തനാഭിയിൽ അനന്തത്തിന്റെ പത്മോദയം/ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രൌഡശബ്ദം

അധോലോകസഞ്ചാരിണി വന്ന് ഒരുപാട് നാളുകൾ കഴിഞ്ഞാണ് പ്രപഞ്ചഗോപൻ ആഗതനായത്.
വിഹിതാവിഹിതങ്ങളിൽ പെടുന്ന ഏതെങ്കിലുമൊരു പാലം അവർക്കിടയിൽ ഉണ്ടാകുമെന്നാരാണ് കരുതിയത്?

സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ അവർ കോശഭിത്തിയിലിരിക്കുന്നു.
ദൂരദർശിനിയിലൂടെ നോക്കുമ്പോൾ അവർ ചന്ദ്രമണ്ഡലത്തിൽ ശയിക്കുന്നു.
നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ വരി പിഴച്ച കവിതയും വര പിഴച്ച ചിത്രവും ചിതറിയോജിക്കുന്ന മട്ടിൽ, എനിക്കനഭിമതരായി, പോകുന്ന വഴികളിലെല്ല്ലാം മതിലും ചാരി നിൽക്കുന്നു.
മതിലില്ലാത്ത വഴികളിൽ കുറുകെ കിടക്കുന്നു.
വഴികൾ ഇല്ലാത്തയിടങ്ങളിൽ ഒട്ടി നിൽക്കുന്നു.
ഞാനിപ്പോൾ മിക്കവാറും സമയം കണ്ണടച്ച് കിടപ്പാണ്.
നിതാന്തമായ വഴുക്കലുകളുമായി വഴക്കിലാണ്.

കല്ലെടുത്തെറിഞ്ഞാലും മിണ്ടില്ല.
അങ്ങനെയൊരു ഗുണമുണ്ടവർക്ക്.

എന്നുവച്ചാൽ, ഞാൻ വലിയ രണ്ട് കല്ലുകൾ എടുത്ത് കാച്ചി.
പ്രപഞ്ചഗോപൻ ഉടനെ അധോലോകസഞ്ചാരിണിയുടെ പാവാടപൊക്കി കാണിച്ചു.
അധോലോകസഞ്ചാരിണി പ്രപഞ്ചഗോപന്റെ കൈലി ഉരിഞ്ഞവളുടെ തലയിൽ കെട്ടി.
നിങ്ങൾ ആരെങ്കിലും ചുവന്ന വീഞ്ഞിലലക്കി, നിലാവിലുണക്കിയെടുത്ത അടിയുടുപ്പുകൾ കണ്ടിട്ടുണ്ടോ?
നരകരാജ്യം അവർക്കുള്ളതാകുന്നു.

എന്റെ കൊച്ചു മാളത്തെ ഇത്ര തിരക്കുള്ളതാക്കിയതിനവർ എന്നോട് മാപ്പ് പറയണമെന്ന് ഞാൻ പറയില്ല.
വേതാളനഗരവൃത്താന്തത്തിലെ അവസാനതാളിൽ അവരെ പിടിച്ച് നൽകിയാൽ ലഭിക്കുന്ന പ്രതിഫലം എന്നെ പ്രലോഭിപ്പിക്കുന്നുമില്ല.
അവർ കുഴഞ്ഞ് മറിയുന്ന അശ്ലീലോജ്ജ്വലമായ ആ നീലച്ചിത്രം പോലും എന്നെ കൊതിപ്പിക്കുന്നില്ലല്ലോ.
അപരാധികളേ എന്നു വിളിക്കുമ്പോഴും ഞാനവരെ ആരാധിക്കുകയല്ലേ?

എന്നിട്ടുമെന്തിനെന്റെ കുളിമുറിയിലേക്കവർ കടന്നാക്രമണം നടത്തി എന്നെ കുളിപ്പിക്കുവാൻ ശ്രമിക്കുന്നു?
ഇതനവസരത്തിലെ അരസികപ്രതികരണമായ് തോന്നാം.
ഞാൻ വൃത്തിയായ് കുളിച്ചില്ലെങ്കിൽ നിങ്ങൾക്കെന്താ?
ഈ ചൊറികൾ കഴുകി കളഞ്ഞാൽ എനിക്കെന്റെ പെണ്ണിനോടൊപ്പം കൊതി കൊറിച്ച് നടക്കാനാവില്ല,
നിങ്ങൾക്കിടയിൽ കിടക്കാൻ കൂടിയവൾ തയാറാണ്.
ശരിയാണ്.
പക്ഷെ എനിക്കവളെ ആഘോഷിക്കുവാൻ കുളിമുറിയിൽ കയറി കുളിക്കാതിരിക്കണം.
അതെന്റെ സമഗ്രമായ കാഴ്ചപാടിനോട് വിധേയത്വം പുലർത്തുന്നത് കൊണ്ടാണ്.

പ്രപഞ്ചഗോപാ…
അധോലോകസഞ്ചാരിണീ…
ഞാൻ തത്വശിലാന്വേഷകരുടെ മരുഭൂമിയിൽ താമസമുപേക്ഷിക്കുന്ന ദിനം എന്നെ കുളിപ്പിച്ചുയർത്തുവാൻ അമൃതവർഷിണിയായി പരിണമിച്ചെത്തുവാൻ പിരിയണമെന്നെഴുതിയിരിക്കുന്നത് നിവർത്തിക്കണമെന്നൊന്നുമില്ലേ?

ജലസന്തതികളായ മുനിദമ്പതികളേ, പ്രതിപ്രസവത്തിനായ് നിങ്ങളെയർക്കരശ്മികൾ വിളിക്കുന്നത് ഈ അണലികൾ പോലും കേൾക്കുന്നുണ്ടല്ലോ.

മുനിദമ്പതികളായ ജലസന്തതികളേ, വിട പറയുവാൻ മുദ്രകളില്ലെങ്കിലിതാ ഭരതമുനിയുടെ നാട്യശാസ്ത്രം…

ഒന്നു പൊയ്-
തായോ…

ഞാനീ വഴിയിലൊരിത്തിരി നേരമിരുന്നെൻ കണ്ണു തിരുമ്മിക്കോട്ടെ/കടമ്മനിട്ട രാമകൃഷ്ണന്റെ പരുക്കൻ ശബ്ദം

തൈ-ര്

ഇതൊരു നാശം പിടിച്ച നഗരം തന്നെ.
വഴികൾ തെറ്റാനായി വെയിലത്ത് കിടന്ന് പുളയുന്നു.
കടുത്ത ആഗോളവൽക്കരണം.
അസഹനീയമായ ആഗോളതാപനം.
എന്നാലും മുറിയിലേക്ക് വരുന്ന വഴി കണ്ട ചെവിത്തോണ്ടി വിൽക്കുന്ന പെൺകുട്ടിയെ എടുത്തോമനിക്കണമെന്ന് തൊന്നുന്ന ആ തോന്നൽ ഉണ്ടല്ലോ…
പേടിക്കണം,
അവൾ പൊടുന്നനെ ഒരു വേശ്യയായാലോ?
കാശ് ചോദിച്ചാലോ?
നമ്മുടെ കയ്യിൽ കാശില്ലെന്നവളെങ്ങാനും അറിഞ്ഞാലോ?
ഞാനോ നീയോ ഇതു വരെ ഒരു വേശ്യയെ തൊട്ടിട്ടുണ്ടോ?
കണ്ടിട്ടുണ്ടോ?
അതൊക്കെ അമ്മ അറിഞ്ഞാലോ എന്നോർത്ത് ഭയന്നിട്ടുണ്ടോ?

ഭയമൊരു തണ്ടില്ലാഴികയാണെന്നൊക്കെയറിയാം.
ടീപ്പോയിൽ ഗോബീ മഞ്ചൂരിയന്റെ ഗന്ധം.
ഒരു കുപ്പി നിറയെ നിഴൽ.
ജനലുകൾ അടച്ചും തുറന്നും അലന്ന പൊടിക്കാറ്റ്.
സ്വവർഗ്ഗസംഭോഗത്തെ പറ്റി തന്നെയാവാം
നമ്മളിപ്പോൾ സംസാരിക്കുവാൻ ഭയപ്പെടുന്നത്.

വിയർപ്പ് ഒഴുകരുത്.
അത് തുടച്ച് കളയാനാണല്ലോ തൂവാല.

നമുക്കിവിടം വിട്ടു പോകേണ്ട സമയമായിട്ടില്ല.
തീവണ്ടികൾ എത്ര താമസിക്കുവാനും തയാറാണ്,
പക്ഷെ അവയൊരിക്കലും നേരത്തെ എത്തിച്ചേരുകയില്ല.
തീവണ്ടിയുടെ ഇത്തരം സ്വഭാവങ്ങൾ കാരണമാവും അവയ്ക്ക് ഒരു വലിയ പ്രതീകത്തിന്റെ മുഴക്കവും താളവും ലഭിച്ചത്.
ഇങ്ങനെ വെറുതെയെന്തെങ്കിലുമൊക്കെ പറക്കുമ്പോഴും മറന്നു പോകുന്നതിന്റേതായ ഒരു സുഖം.
എത്രകാലം കൂടി ഈ ചൊറിച്ചിലുകൾ കാണും?
ആ-
വോ.

ചൊറിതണം എന്ന ചെടിയെ സാവധാനം ഓർമ്മ വന്നു.
അയ്യത്ത് നിൽക്കുന്ന പശു ചൊറിതണം തട്ടാതെ മേയുന്നു.
ഏട്ടിൽ മിലരേപ കൊതിപ്പിക്കുന്നു.
പശുവിനും ഏടിനുമിടയിൽ എന്റെ തങ്കക്കിനാവുകൾ ഓടിച്ചാടിനടക്കുന്നു.
താഴെ വീണ് മുട്ട് പൊട്ടല്ലെ എന്നു ഞാൻ പ്രാർത്ഥിക്കുന്നത് എന്നാണവസാനിക്കുക?
സംഗ്രഹിക്കാം, ഏട്ടിലെ പശു ചൊറിതണം ഭക്ഷിക്കുന്നു.
(നിന്നോട് മിലരേപയെ പറ്റി ചൊറിയണമെന്നെനിക്ക് വാശിയുണ്ടായിരുന്നു)

ബ്ലും, നീ എന്നെ കേട്ടിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
പക്ഷെയിന്നു വൈകുന്നേരം നീയെനിക്ക് തൈരുസാദം വാങ്ങി തരുമ്പോൾ നീ പറയുന്നതൊന്നും ഞാൻ കേട്ടിരിക്കില്ല.
എന്തു പറഞ്ഞാലും തൈരുസാദം വങ്ങിത്തരുന്നവരെ ഞാൻ വെറുക്കുന്നു.
തൈരുസാദത്തെ വെറുക്കുന്നു.

തൈരെനിക്കൊരുപാടിഷ്ടമാണെങ്കിലും.

മസ്കൂവിയൻ മാറ്റിനികൾ

…ഉച്ചച്ചൂടിൽ, അലസതയിൽ നിന്നും മാറ്റിനിയിലേക്ക്
പറന്നിറങ്ങുന്ന പൂച്ചകൾക്ക് പഥ്യം തമിഴ്പടങ്ങളാകുന്നു.
ഇഷ്ടം ആപേക്ഷികമായ ഒന്നാണെന്ന,തിനാലെന്തുമാകാമെന്നതാണ്
പാർട്ടിനയം.

വരി നിൽക്കവെ
അകാംക്ഷ വെറുതെ ചൊറിയുമ്പോൾ
ഭിത്തിയിൽ കോമ്പസ്സ് കൊണ്ട് ആരൊക്കെയോ എന്നൊക്കെയോ
എഴുതി വച്ചിരിക്കുന്ന
ജോഡികളുടെ പേരുകളും
അശ്ലീലകവിതകളുമങ്ങനെ വായിക്കും.

പടം തുടങ്ങാൻ ഏറെ നേരമുണ്ടാവും
പക്ഷെ ഓടിച്ചെന്ന് കയറും.

അവിടം നിറയെയതാ മധുരമനോജ്ഞമായ
അന്ധകാരം.

കാത്തിരുന്ന കസേരയിലേക്ക്
എവിടെയെങ്കിലുമൊക്കെ കാലു തട്ടിയും മുട്ടിയും
എത്തിച്ചേരുന്നു.
ചാരിക്കിടന്ന്
അതിനെ സിംഹാസനവൽക്കരിക്കുന്നു.

ഗർഭം നിയന്ത്രിക്കാനുള്ളതാണെന്ന് സർക്കാരും
കല്യാണം കഴിക്കാനുള്ളതാണ് ജീവിതമെന്ന് സ്വർണ്ണക്കടക്കാരും
ഞങ്ങളെ ശ്രദ്ധിക്കൂ എന്ന് പട്ടണത്തിലെ പരിചിത സ്ഥാപനങ്ങളും
പറയുമ്പോൾ
ഓരോരോ തെറികളായ് ഉരുക്കഴിക്കും.

പേരെഴുതി കാണിക്കുമ്പോൾ
മുന്നിലത്തെ സീറ്റിലേക്ക് കാൽ കയറ്റി വയ്ക്കും.

നായകൻ വരുമ്പോൾ,
അതേതവനായാലും കൂകി വിളിച്ച് കയ്യടിക്കും.

പിന്നെ, പുതിയ മസേജ് വല്ലതും ഉണ്ടോ എന്നൊക്കെ നോക്കി തുടങ്ങും.
മസേജ് വരാഞ്ഞതിൽ മുഷിഞ്ഞും/വന്നതിൽ അലോസരപ്പെട്ടും
മൊബൈലിനെ മയക്കി കിടത്തും…

…യാത്ര മുടങ്ങിയതിനാൽ തീവ്രമായ മടുപ്പിലമർന്ന്, അമർന്നിരിക്കാൻ ആകാത്തവർക്കൊപ്പം
പഠനം അസഹനീയമായ് പുസ്തകസഞ്ചിയും മടിയിൽ വച്ച് ചിലച്ചിരിക്കുന്നവന്മാർക്കൊപ്പം
ചുണ്ട് കോർക്കാൻ തക്കം പാർത്ത് കൈ കോർത്തിരിക്കും രഹസ്യപ്രണയികൾക്കൊപ്പം
എന്നാ പിന്നെ പടത്തിനു കേറിയേക്കാമെന്ന് വിചാരിച്ച് ടിക്കറ്റെടുത്ത് പോയ അലക്ഷ്യബോധികൾക്കൊപ്പം
അലസമായ് ചാരിക്കിടന്ന് പടം കാണുന്നതായ് അഭിനയിക്കുന്നത് ഒരു ഹരമാകുന്നു.

അടുത്തിരിക്കുന്നവൻ സ്വവർഗ്ഗസംഭോഗിയാണേലും
തുടയിൽ തഴുകല്ലേ എന്നു മാത്രം പ്രാർത്ഥിക്കുന്ന,
പടം കണ്ട് രസം പിടിക്കുന്നവരുള്ളത് അരോചകമായ് തോന്നുന്ന
മസ്കൂവിയൻ മാറ്റിനികൾ.

…പക്ഷെ, ചിലപ്പോൾ തിരശ്ശീലയിൽ നിന്നും ജീവിതം ചാടി വീഴും
കടിക്കും
അശ്ലീലത്തമാശയിലൊരു കുത്തുവാക്കിന്റെ ചൊറിമാന്തി മണക്കും
വിദേശനിർമ്മിത പ്രണയഗാനരംഗത്തിലേക്ക് തനിനാടൻ വിരഹം ചിതറി വീഴും
നൃത്തോപമമായ മായികസംഘട്ടനത്തിനിടയ്ക്ക് അപകർഷത സ്വയമിക്കിളിയിട്ടിളിക്കും
ദുരന്തങ്ങളിൽ ആനന്ദം കണ്ടെത്തി ആത്മനിന്ദോചിതമായ് ഉറച്ചട്ടഹസിക്കും.

…ഇടവേളയിൽ
അധോലോകനായകനായ് പുകച്ചുരുളുകളിലൂടെ സഞ്ചരിച്ച്,
മൂത്രമൊഴിക്കുമ്പോൾ,
ഞരമ്പുകളിൽ മേഘപാളികൾ നിറയും.
ഭിത്തിയിൽ കോമ്പസ്സ് കൊണ്ട് ആരൊക്കെയോ എന്നൊക്കെയോ
എഴുതി വച്ചിരിക്കുന്ന
ജോഡികളുടെ പേരുകളും
അശ്ലീലകവിതകളുമങ്ങനെ വായിക്കും.

ഐസ്ക്രീം വാങ്ങി പോകുന്നവരോട് പുച്ഛം തോന്നുന്നതായ് തോന്നും,
അസൂയയെന്ന് പെട്ടന്നെങ്ങനെയോ തിരിച്ചറിയും.

മസാലയുള്ള കപ്പല-
ണ്ടി തന്നെ വേണമെന്ന് സ്വയം ശഠിക്കും.

പടം തുടങ്ങാൻ ഏറെ നേരമുണ്ടാവും
പക്ഷെ ഓടിച്ചെന്ന് കയറും.

…രണ്ടാം പാതിയിൽ പ്രശ്നങ്ങളത്രയും ചുരുളഴിയുന്നതിൽ അശ്രദ്ധനാകുമ്പോഴും
വില്ലൻ തുലഞ്ഞു പൊകുന്നതിനു തൊട്ട് മുന്നെയുള്ള
മാദകനൃത്തരംഗങ്ങൾക്കായ് കാത്തിരിക്കും.

പടം തീരാത്തതിൽ മുഷിയുമ്പോൾ തന്നെ
തീരുന്നതോർത്ത് മുഷിയും.

യാഥാർത്ഥ്യങ്ങൾ പുറത്തെവിടെയോ വാടകക്കൊലയാളികളെപ്പോലെ കാത്തിരുപ്പുണ്ടന്നോർത്ത് ഇരുട്ടിലേക്ക് മെല്ലെ തുപ്പുമ്പൊൾ
അവസാനരംഗത്ത് എല്ലാം ശുഭമാകുന്ന അലോസരകാഴ്ചയാവും.

അവസാനത്തെ പച്ചത്തെറിയും
വെളിച്ചം വരും മുമ്പെ
ഉറക്കെ വിളിച്ച് പറഞ്ഞ്
ഇറങ്ങിപ്പോരുമ്പോൾ
പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോട് കൂടിയ,
കഥയില്ലാത്ത
ഒരു വീരനായകനായ്
സ്വയം സങ്കൽ‌പ്പിക്കുന്നതിന്റെ
കലിപ്പ് മാത്രമവശേഷിക്കും,
കുറച്ച് നേരത്തേക്ക്
കുറച്ച് നേരത്തേക്ക് മാത്രം.

ഏതോ ഒരു നായയെ പറ്റി

എറിഞ്ഞ് തന്നത് മാത്രം ഭക്ഷിച്ച് ശീലിച്ച
അജീർണ്ണം പിടിച്ച വളർത്ത് നായ
കടിച്ചു-
പിടിച്ചുപറിക്കാനറിയാതെ
തെരുവിൽ അന്തിച്ചു നിൽക്കേ
എവിടെയോ ഒളിച്ചിരുന്നു
ഒരു വേട്ടക്കാരൻ
ഉന്നം പിടിക്കുന്നതായും
അനന്തരം വെടിപൊട്ടിയതായും
വെടിയേറ്റ് പിടഞ്ഞ് വീഴുന്നതായും
കടുവത്തോലുകൾക്കൊപ്പം തന്റെ തോലും
ചന്തയിൽ വിൽ‌പ്പനയ്ക്ക് നിരന്നതായും
വെറുതെ കിനാവ് കാണുന്നു.

മറ്റെല്ലാ നായകളും
എറിഞ്ഞോടിക്കപ്പെടുന്നു.
മാനക്കേട്.
ഒറ്റപ്പെടൽ.
മയിര്.

ചത്ത് പോട്ടെ എന്ന് കുരച്ച്
ഇടതും വലതും നോക്കരുതെന്നുറച്ച്
നഗരപാതയിലെ ലോഹനദി മുറിച്ച് കടക്കവെ
ഇടത്തോട്ടും വലത്തോട്ടും
നോക്കി ശ്രദ്ധാലുവാകുന്നു
ഞാൻ
അല്ല ആ നായ.

കവിത എഴുതുന്ന പെൺകുട്ടികൾ സൂക്ഷിക്കുക

കവിത എഴുതുന്ന പെൺകുട്ടികൾ സൂക്ഷിക്കുക
ഞാൻ പ്രണയാഭ്യർത്ഥനായുമായ് വരാൻ സാധ്യതയുണ്ട്

ശല്യപ്പെടുത്തി പിറകെ നടക്കുമ്പോൾ
എന്നെ ചെരുപ്പൂരി തല്ലുകയോ
അതെ പറ്റി കവിതയെഴുതുകയോ ആവാം

എന്നെ ശ്രദ്ധിക്കാതിരിക്കുകയോ ശ്രവിക്കാതിരിക്കുകയോ
അങ്ങനെയൊക്കെ ചെയ്യുന്നതായി ഭാവിക്കുകയോ ആവാം

എന്റെ മരമോന്തയെ പറ്റി
കവിതകൾ എഴുതാത്ത കൂട്ടുകാരികളോട്
പറയുകയും ഉറക്കെ ചിരിക്കുകയും ആവാം,
എന്റെ മധുരം കിനിയുന്ന വാക്കുകളെ പറ്റി
കവിതകൾ എഴുതുന്ന കൂട്ടുകാരികളോട്
പറയുകയും പതുക്കെ തെറി പറയുകയൂം ആവാം,
ആവാതിരിക്കുകയും ആവാം.

പഴയ കാമുകന്മാരോടും ആങ്ങളമാരോടും നിളാനദിയോടും
പരാതി പറയുക,
നിയമപാലകരോടൂം കോടതിയോടും വാരികകളോടും
വേണമെങ്കിൽ നക്സലുകളോടും നിങ്ങൾക്ക് എന്നെ പറ്റി പരാതി പറയാം.
(പക്ഷെ ഒരിക്കലും ഒബാമയിതൊന്നും അറിയരുത്)

നിങ്ങളുടെ അക്ഷരക്കാടുകളുടെ ഇരുളിൽ നമുക്ക് നിഴലുകൾ ആവാം
അവിടെയിരുന്നു ആവി പാറുന്ന ചോരയോ കാപ്പിയോ കുടിക്കാം
കുടുക്കുകൾ അഴിക്കാം അഴിക്കാതിരിക്കം
കുടുക്കാം, കൂടെ കുടുങ്ങാം, കുടുങ്ങാതിരിക്കാനും ഇടയുണ്ടെങ്കിലും

നിലവിളക്കിലെ നിലവിളിക്കാത്ത നാളം പോലും നാണം കെടുന്ന കവിതകൾ
എഴുതുന്ന പെൺകുട്ടികളെ ഞാനിതാ വരുന്നു,
സൂക്ഷിക്കുക വെറുതെ പ്രണയിക്കുവാനാണ്…